കോഴ, വ്യാജരസീത്; ബിജെപി നേതൃയോഗത്തില്‍ ചേരി തിരിഞ്ഞ് വാക്‌പോര്; കുമ്മനത്തിന്റെ കേരളയാത്ര മാറ്റി


ബിജെപി സംസ്ഥാനനേതൃയോഗത്തില്‍ ചേരി തിരിഞ്ഞ് വാക്‌പോര്. മെഡിക്കല്‍ കോളേജ് കോഴ, വ്യാജ രസീത് വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് നേതാക്കള്‍ ചേരി തിരിഞ്ഞ് വാഗ്വാദം നടത്തിയത്.


കുമ്മനം രാജശേഖരന്‍ നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം ബിജെപിയില്‍ അഴിമതി വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി വി മുരളീധര്‍ പക്ഷം കടന്നാക്രമിച്ചു. മെഡിക്കല്‍ കോളേജ് കോഴയില്‍ അച്ചടക്ക നടപടി വി വി രാജേഷില്‍ മാത്രം അവസാനിപ്പിക്കരുതെന്ന് കൃഷ്ണദാസ് പക്ഷവും ആവശ്യപ്പെട്ടു.


കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന കേരളയാത്ര മാറ്റിവെയ്ക്കാനും യോഗത്തില്‍ തീരുമാനമായി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ യാത്ര മാറ്റിവെച്ചത്. സെപ്റ്റംബര്‍ ഏഴ് മുതല്‍ 23 വരെ യാത്ര നടത്താമെന്നാണ് നേതൃയോഗത്തില്‍ ധാരണയായത്. അക്രമരാഷ്ട്രീയത്തിനെതിര പദയാത്ര നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

മെഡിക്കല്‍ കോളേജ് കോഴയും വ്യാജരസീതുണ്ടാക്കി പണപ്പിരിവ് നടത്തിയ സംഭവവും ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു തൃശ്ശൂരില്‍ നേതാക്കള്‍ യോഗം ചേര്‍ന്നത്.



Sharing is Caring