കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ‘ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും’


സംസ്ഥാന സര്‍ക്കാരിന്റെ കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ചാണ് കേരള സഹകരണ ബാങ്ക് പ്രാവര്‍ത്തികമാകുന്നതെന്ന് കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.


ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് സഹകരണ വകുപ്പം കുടുംബശ്രീയുമായി സഹകരിച്ച്‌ പദ്ധതി ആവിഷ്‌കരിക്കുവാനും സര്‍ക്കാര്‍ നടപടി കൈക്കൊണ്ടുവരുന്നതായി മന്ത്രി വ്യക്തമാക്കി. മൈക്രോഫിനാന്‍സ് വായ്പാ സംവിധാനമാണ് ഒരുക്കുന്നത്. ‘മുറ്റത്തെ മുല്ല’ എന്നു പേരിട്ട പദ്ധതിയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.


നിലവിലുള്ള ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചു കൊണ്ടായിരിക്കും ബാങ്ക് രൂപീകരിയ്ക്കുകയെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

സാധാരണക്കാര്‍ക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നത്. കൂടാതെ സഹകരണ രംഗത്തെ ആധുനീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ കോര്‍ബാങ്കിംഗ് നടപ്പിലാക്കിവരുന്നു. കോര്‍ബാങ്കിംഗ് സംവിധാനം പൂര്‍ത്തിയാക്കുന്നതിന് അനുസൃതമായി അംഗങ്ങള്‍ക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രാഥമിക സംഘങ്ങള്‍ക്ക് നേരിട്ട് ചെയ്യുവാന്‍ കഴിയാത്ത പ്രവൃത്തികള്‍ കേരള സഹകരണ ബാങ്കിന്റെ പ്രതിനിധി എന്ന നിലയില്‍ നിര്‍വ്വഹിക്കുവാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തുവാനും മറ്റ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സേവനങ്ങളും നല്‍കുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.



Sharing is Caring