അമേരിക്കൻ വിദേശനയത്തെയും കുടിയേറ്റ നയങ്ങളെയും വിമർശിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാർപ്പാപ്പ ദുർബലൻ ആണെന്നും വിദേശനയത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഭീകരമാണെന്നുമാണ് ട്രംപ് പറഞ്ഞു.ഞായറാഴ്ച വൈകി ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് അമർഷം വ്യക്തമാക്കിയത്.
അമേരിക്കയില്‍ ജനിച്ച ലിയോ മാർപ്പാപ്പയായത് താൻ പ്രസിഡന്റായതുകൊണ്ടു മാത്രമാണെന്നും ട്രംപ് പറഞ്ഞു. നിർഭാഗ്യവശാല്‍, കുറ്റകൃത്യങ്ങളോടും ആണവായുധങ്ങളോടുമുള്ള ലിയോ മാർപ്പാപ്പയുടെ മൃദുസമീപനം തനിക്ക് അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.മാർപ്പാപ്പ എന്ന നിലയില്‍ അദ്ദേഹം കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. സാമാന്യബുദ്ധി ഉപയോഗിക്കാനും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്താനും ശ്രദ്ധിക്കണം. ഒരു രാഷ്ട്രീയക്കാരനാകുന്നതിന് പകരം ഒരു മികച്ച മാർപ്പാപ്പയാകാൻ ശ്രമിക്കൂ. ഇത് അദ്ദേഹത്തിന് വലിയ ദോഷം ചെയ്യുന്നു, അതിലുപരി കത്തോലിക്കാ സഭയെ ഇത് ദോഷകരമായി ബാധിക്കുന്നു,” ട്രംപ് പറഞ്ഞു.

വാക്കുകള്‍ സൂക്ഷ്മമായി ഉപയോഗിക്കുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, ഇറാൻ യുദ്ധത്തിന്റെ തുറന്ന വിമർശകനായി ഉയർന്നുവന്നിട്ടുണ്ട്. ഇറാനിയൻ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് ഈ മാസം ആദ്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴില്‍ കുടിയേറ്റക്കാരോട് പെരുമാറുന്ന രീതിയെക്കുറിച്ച് ആഴത്തിലുള്ള ചിന്ത വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.













