കുംഭമേളയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ത്രിവേണീ സ്‌നാനം നടത്തി


പ്രയാഗ്രാജ്: ഇത്തവണത്തെ കുംഭമേളയില്‍ ചരിത്രമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ പുണ്യ സ്‌നാനം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ത്രിവേണീ സംഗമത്തിലെ സ്‌നാനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുമതി ലഭിക്കുന്നത്. ഇതിനു മുന്നെ ഇവിടെ നാനം ചെയ്യുവാന്‍ സ്ത്രീകളെയും പുരുഷന്മാരെയും മാത്രമേ അനുവദിച്ചിരുന്നുള്ളൂ.


ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ കുംഭമേളയില്‍, 20 ലക്ഷത്തോളം വരുന്ന ട്രാന്‍സ് സമൂഹത്തിലെ അംഗങ്ങള്‍ക്ക് സ്‌നാനത്തിന് അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്. വര്‍ഷങ്ങളായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ലക്ഷ്മി നാരായണ്‍ തൃപതി എന്ന ആക്ടിവിസ്റ്റിന്റെ ജീവിതത്തിലെ നാഴികക്കല്ലാവുകയാണ് ഇത്.


കുംഭമേള ആരംഭിച്ച ജനുവരി 15 നു തന്നെ ഇവര്‍ പുണ്യ സ്‌നാനം നടത്തി. ഹിന്ദു ആചാരപ്പകാരം തന്നെയാണ് ഇവര്‍ സ്‌നാനം നടത്തിയത്. മുഖ്യധാര സമൂഹം ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാന്‍ തുടങ്ങിയെന്നതിന്റെ തെളിവാണിതെന്ന് അവര്‍പറഞ്ഞു.

ഗംഗ, യമുന,സരസ്വതി എന്നീ നദികള്‍ ഒത്തു ചേരുന്ന സ്ഥലമാണ് ത്രിവേണീ സംഗമം. ഈ സ്നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതായി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നാണ് കുംഭമേള. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി അനേകം പേര്‍ കുംഭമേളയ്ക്ക് എത്തിച്ചേരുന്നു. കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. അധിക ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ് നടക്കാറുള്ളത്. അലഹബാദ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ആറ് വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലുമാണ് അര്‍ദ്ധ കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്ബോള്‍ 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്.



Sharing is Caring