കാമുകന് മകളെ കാഴ്ചവെച്ചു; അമ്മയ്ക്കും കാമുകനും ആജീവനാന്ത തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച കേസില്‍ മാതാവിനും കാമുകനും ജീവിതാവസാനം വരെ തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. തൃശൂര്‍ പോക്‌സോ സ്‌പെഷല്‍ കോടതിയുടേതാണ് വിധി.

പോക്‌സോ കേസുകളില്‍ അമ്മയെ ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപ കുട്ടിക്കു നല്‍കാനും സ്‌പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം വിധിച്ചു.

പതിനേഴു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഈ വിധി. പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

17, 12 വയസ്സുള്ള കുട്ടികളുടെ അമ്മക്കും കാമുകന്‍ എറണാകുളം കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ക്കുമാണ്(52) ശിക്ഷ വിധിച്ചത്. 2015 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.

മാനസികമായി പൂര്‍ണ വളര്‍ച്ചയെത്താത്ത 17 വയസ്സുള്ള മൂത്ത മകള്‍ തൃശൂര്‍ ജില്ലയിലെ സ്‌കൂളിലാ ണ് പഠിച്ചിരുന്നത്. ഓണാവധിക്ക് മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മറ്റ് രണ്ട് മക്കള്‍ക്കൊപ്പം മാതാവ് വന്നു.

രണ്ടാമത്തെ മകള്‍ക്കൊപ്പം അഞ്ച് വയസ്സുള്ള മകനെയും കൂട്ടിയാണ് വന്നത്. മക്കളുമൊത്ത് നാട്ടിലേക്ക് പോകുന്നതിന് പകരം നഗരത്തിലെ ലോഡ്ജില്‍ തങ്ങി. മാതാവ് കാമുകനുമായി പറഞ്ഞുറപ്പിച്ചതനുസരിച്ചാണ് രാത്രി ലോഡ്ജില്‍ തങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ലോഡ്ജില്‍ അമ്മ നോക്കി നില്‍ക്കെ കുട്ടികളെ കാമുകനായ അലിയാര്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ ഒന്നിലധികം തവണ പീഡനത്തിന് ഇരയായി.നഗ്‌നഫോട്ടോകള്‍ എടുക്കുകയുംചെയ്തു.

സംഭവത്തിനുശേഷം കുട്ടികള്‍ മാനസീകമായി തകര്‍ന്നു. ഓണാവധി കഴിഞ്ഞ് സ്‌കൂളിലെത്തിയശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. തുടര്‍ന്ന് കേസ് ഈസ്റ്റ് സ്റ്റേഷനിലുമെത്തി.തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിക്ക് എല്ലാസഹായങ്ങളും ചെയ്തുനല്‍കിയ കുട്ടികളുടെ അമ്മ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.ഇവര്‍ക്കുള്ള ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നു കോടതി വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *