കര്‍ണ്ണനെ പിടിക്കാന്‍ ബംഗാള്‍ പോലീസ് തമിഴ്‌നാടിന്റെ സഹായം തേടി


കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണ്ണനെ കണ്ടു പിടിക്കാന്‍ തമിഴ്‌നാടിനോട് സഹായം ആവശ്യപ്പെട്ട് ബാംഗാള്‍ പോലീസ് മേധാവി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഒളിവില്‍ പോയ കര്‍ണ്ണന്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ടാകുമെന്നും പിടിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാള്‍ ഡിജിപി സുരാജിത് കൗര്‍ തമിഴ്‌നാട് ഡിജിപി ടികെ രാജേന്ദ്രന് കത്തയച്ചു.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തില്‍ കാര്യമായ സഹകരണവും ഉണ്ടായില്ല. കര്‍ണ്ണന്‍ ഒളിവില്‍ പോയെന്ന നിഗമനത്തില്‍ എത്തിയെങ്കിലും അദ്ദേഹം ചെന്നൈയില്‍ തന്നെയുണ്ടെന്ന അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്രാസ് കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കര്‍ണ്ണനെതിരെ വിധി വന്നത്. ഇതോടെ സുപ്രീം കോടതിയെയും ഇയാള്‍ വിമര്‍ശിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അടക്കം എട്ടു ജഡ്ജിമാര്‍ക്ക് കര്‍ണ്ണന്‍ അഞ്ചു വര്‍ഷം കഠിന തടവ് വിധിക്കുകയും ചെയ്തു. ഇതോടെയാണ് കര്‍ണ്ണനെതിരെ വിധി വന്നത്. പിറ്റേ ദിവസം തന്നെ ഇദ്ദേഹം ഒളിവില്‍ പോയി.




Sharing is Caring