കരുത്തോടെ സിംഹള വീര്യം


നിര്‍ണായക പോരാട്ടത്തില്‍ സിംഹള വീര്യം ഉണര്‍ന്നപ്പോള്‍ ഇന്ത്യക്ക് അടിതെറ്റി. ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പോരാട്ടത്തിലൂടെ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം മറികടന്ന് ശ്രീലങ്ക ഏഴ് വിക്കറ്റിന്റെ വിജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക എട്ട് പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
ജയത്തോടെ സെമി പ്രതീക്ഷകളും സജീവമാക്കി. അപ്രതീക്ഷിത തോല്‍വി ഇന്ത്യയുടെ സെമി പ്രതീക്ഷക്കേറ്റ കനത്ത അടിയായി മാറുകയും ചെയ്തു. ജയിച്ചിരുന്നെങ്കില്‍ സെമി ഉറപ്പിക്കാമെന്ന അവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരേ വിജയിക്കണം. ശ്രീലങ്ക വിജയിച്ചതോടെ ഗ്രൂപ്പിലെ എല്ലാവരും ഓരോ വിജയവും തോല്‍വിയുമായി ഒപ്പം നില്‍ക്കുന്നു. നേരത്തെ മഴക്കളിയില്‍ പാകിസ്താനും വിജയിച്ചിരുന്നു. ഇതോടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക, ശ്രീലങ്ക- പാകിസ്താന്‍ മത്സരങ്ങളിലെ വിജയികള്‍ സെമിയിലെത്തും. തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.
കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 11ല്‍ നില്‍ക്കേ ഏഴ് റണ്‍സെടുത്ത ഡിക്ക്‌വെല്ലയെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. എന്നാല്‍ പിന്നീട് കളി ലങ്ക വരുതിയിലാക്കുന്ന കാഴ്ചയായിരുന്നു. പിന്നാലെയെത്തിയ കുശാല്‍ മെന്‍ഡിസ് ഗുണതിലകെയുമായി ചേര്‍ന്ന് ഇന്നിങ്‌സിനെ കരുത്തുറ്റതാക്കി. തുടര്‍ച്ചയായ രണ്ട് റണ്ണൗട്ടുകളിലൂടെ ഗുണതിലകെ (76), മെന്‍ഡിസ് (89) എന്നിവരെ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും പിന്നാലെയെത്തിയ കുശാല്‍ പെരേര (റിട്ടയേര്‍ഡ് 47), നായകന്‍ മാത്യൂസ് (പുറത്താകാതെ 52), ഗുണരത്‌നെ (പുറത്താകാതെ 34) എന്നിവര്‍ ചേര്‍ന്ന് നഷ്ടങ്ങളില്ലാതെ ലങ്കയെ വിജയ തീരത്തെത്തിച്ചു.
നേരത്തെ ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ പത്താം ഏകദിന സെഞ്ച്വറിയും (125)രോഹിത് ശര്‍മ (78), മുന്‍ നായകന്‍ ധോണി (68) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. വാലറ്റത്ത് കേദാര്‍ ജാദവ് 13 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപണിങ് സഖ്യം 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 79 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് രോഹിത് 78 റണ്‍സ് കണ്ടെത്തിയത്. രോഹിത് പുറത്തായതിന് പിന്നാലെ കോഹ്‌ലി (പൂജ്യം), യുവരാജ് സിങ് (ഏഴ്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാന്‍- ധോണി സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സിനെ വീണ്ടും ട്രാക്കിലാക്കി. ധവാന്‍ 128 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കമാണ് 125 റണ്‍സ് കണ്ടെത്തിയത്. ധോണി 52 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി.
ശ്രീലങ്കക്കായി മലിംഗ രണ്ടും ലക്മല്‍, പ്രദീപ്, പെരേര, ഗുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.




Sharing is Caring