കനത്ത സുരക്ഷയോടെ കുംഭമേളയ്ക്ക് ഇന്നു തുടക്കം


പ്രയാഗ്രാജ്: 55 ദിവസം നീണ്ടു നില്‍ക്കുന്ന അര്‍ദ്ധ കുംഭമേളയ്ക്ക് ഇന്നു പുലര്‍ച്ചെ തുടക്കമായി. പഴയ അലഹബാദായ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്താണ് കുംഭമേളയ്ക്ക് തുടക്കമായത്. ഗംഗ, യമുന,സരസ്വതി എന്നീ നദികള്‍ ഒത്തു ചേരുന്ന സ്ഥലമാണ് ത്രിവേണീ സംഗമം. ഈ സ്‌നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതായി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.


ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നാണ് കുംഭമേള. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി അനേകം പേര്‍ കുംഭമേളയ്ക്ക് എത്തിച്ചേരുന്നു. കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. അധിക ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


അര്‍ദ്ധ, പൂര്‍ണ്ണ, മഹാ കുഭമേളകളാണ് നടക്കാറുള്ളത്. അലഹബാദ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. ആറ് വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലുമാണ് അര്‍ദ്ധ കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്ബോള്‍ 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്.



Sharing is Caring