എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും


എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ധന മന്ത്രി അവതരിപ്പിക്കുക എന്നാണ് വിവരം.ശമ്പളം, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറും.ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും.


വികസന പദ്ധതികള്‍ക്കായി കിഫ്ബിയ്ക്ക് കൂടുതല്‍ പണം മാറ്റി വെക്കും. അതിവേഗപാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണിക്കും. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ ഉതകുന്ന പദ്ധതികളും ഉണ്ടായേക്കും. വ്യാവസായിക രംഗത്ത് പുതിയ കുതിപ്പിനുള്ള ശ്രമത്തിലാണ് കേരളം.പുതിയ നിക്ഷേപകരെയും കമ്പനികളെയും ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങള്‍ ബജറ്റിലുണ്ടാകും.


കൊച്ചി മെട്രോ, നിര്‍ദിഷ്ട തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ എന്നിവയ്ക്കും പരിഗണന ലഭിച്ചേക്കും. നികുതി കുടിശികക്കാര്‍ക്ക് ആശ്വാസമേകാനുള്ള ആംനെസ്റ്റി സ്‌കീം പ്രഖ്യാപിച്ചേക്കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന തന്നെ ബജറ്റിലുണ്ടാകും എന്നാണ് സൂചന.



Sharing is Caring