എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന് സംശയം: ഡിവൈഎസ്പിയെ സ്ഥലം മാറ്റി


പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന സംശയത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. ആലുവ റൂറല്‍ ഡിസിആര്‍പിയിലേക്കാണ് മാറ്റിയത്.


വിരമിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. ട്രാക്ടര്‍ യാത്ര ചോര്‍ത്തിയതിന് അജിത് കുമാറിന്റെ പ്രതികാര നടപടിയാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നവഗ്രഹപൂജക്കാലത്താണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്രചെയ്തത്. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു ട്രാക്ടര്‍ യാത്ര.


പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവര്‍ അല്ലാതെ മറ്റാരും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വിവാദമായിരുന്നു.



Sharing is Caring