ആസാമിലെ കൊക്രജാറിൽ ഭീകരര്‍ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊക്രജാർ മാർക്കറ്റിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്.
സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവവുംമായി ബന്ധപ്പെട്ട് ഒരു ഭീകരനെ വധിച്ചു. ഇയാളിൽ നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. ബോഡോ ഭീകരരുമായി ബന്ധപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരോധിക്കപ്പെട്ട സംഘടനയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിന്റെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഡി.ജി.പി മുകേഷ് സഹായ് പറഞ്ഞു. ഇവർ അടുത്തിടെ എൻഐഎയ്ക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു.
ഓട്ടോറിക്ഷകളിൽ വന്നിറങ്ങിയ അഞ്ചോ ഏഴോ ഭീകരരാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പിന് പുറമെ ഗ്രനേഡും പ്രയോഗിച്ചു. മൂന്ന് കടകൾ സ്ഫോടനത്തിൽ തകർന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.