ആയുധപരിശീലന ക്യാമ്പ്:അമൃതാനന്ദമയീ മഠം നിലപാട് വ്യക്തമാക്കണം-പി ജയരാജന്‍


കണ്ണൂര്‍: പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍ ആയുധ പരിശീലനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജില്ലയിലെ നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തലശേരി നങ്ങാറത്ത് പീടിക ടാഗോര്‍ വിദ്യാനികേതന്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ഇവിടങ്ങളിലെ ആയുധ പരിശീലനത്തിന്റെ ദൃശ്യമാണ് കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടത്. യുവാക്കളെയും കുട്ടികളെയും കൊലയാളികളാക്കി മാറ്റുന്നതിനുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നത്. പൊലീസ് ആക്ട് 73-ാം വകുപ്പ് പ്രകാരം ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്ന കുറ്റകൃത്യമാണിതെന്ന് ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആര്‍ എസ്എസ്സിന്റെ ഈ പരിശീലന ക്യാമ്പുകള്‍ നടക്കുന്നത്. ഇത്തരം ക്യാമ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്ന് വിദ്യാഭ്യാസ വകുപ്പുതന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായാണ് സ്ഥാപന മാനേജ്മെന്റുകള്‍ ക്യാമ്പിന് അനുമതി നല്‍കിയിട്ടുള്ളത്.


മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരെ മാത്രമല്ല, തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ആരെയും ശത്രുവായി കണക്കാക്കി വകവരുത്തുകയാണ് ആര്‍എസ്എസ്. അതിന്റെ ഭാഗമാണ് ഈ പരിശീലനം. മതവൈരവും കലാപവുമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.


എതിരാളികളെ കടന്നാക്രമിക്കാനാണ് പരിശീലകര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. അതിനായി കത്തി, വടി എന്നിവ ഉപയോഗിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്. മാത്രമല്ല, മാരക പ്രഹരശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കാനും പരിശീലനം നല്‍കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഗൌെരവതരമായ കുറ്റകൃത്യം എന്ന നിലയില്‍ പൊലീസ് നടപടി സ്വീകരിക്കണം. ജില്ലയിലെ ആയുധ പരിശീലന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദ പുരി, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരന്‍, സ്വാമി സാധു വിനോദ് എന്നിവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കണം.

നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്. ആയുധ പരിശീലന ക്യാമ്പിന് സ്കൂള്‍ അനുവദിച്ച മാനേജ്മെന്റിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. നടുവില്‍ സ്കൂളിലെ ക്യാമ്പിന് നേതൃത്വം നല്‍കിയത് ഒരു ജയില്‍ ഉദ്യോഗസ്ഥനാണെന്നതും അത്യന്തം ഗൌെരവമര്‍ഹിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച് ഗവണ്‍മെന്റ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശന്‍, എന്‍ ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Sharing is Caring