കുട്ടികളെ കടത്തികൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച മൂന്നൂ സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി. 26നും 31നും ഇടയില്‍ പ്രായമുള്ള രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് അസം റൈഫിള്‍സ് സൈനികര്‍ രക്ഷപ്പെടുത്തിയത്. മധ്യ അസമിലെ മഹൂര്‍ പട്ടണത്തിലാണ് സംഭവം നടന്നത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വരുന്നുണ്ടെന്ന തരത്തില്‍ വാട്സ്ആപ്പില്‍ പ്രചരിച്ച സന്ദേശമാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് വഴിവെച്ചത്. ഹരന്‍ഗഗാവോ പട്ടണത്തില്‍ നിന്ന് മഹൂറിലെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ 500റോളം വരുന്ന ജനകൂട്ടം തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തേക്ക് മൂവരെയും വലിച്ചിറക്കുകയും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരാണെന്ന് ആരോപിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സൈന്യം മൂന്നു പേരെ രക്ഷപ്പെടുത്തുകയും ചോദ്യം ചെയ്തതിന് ശേഷം പൊലീസിന് കൈമാറുകയും ചെയ്തു. ത്രിപുര സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സംഘം മഹൂറിലെത്തിയത്.
ജൂണ്‍ മൂന്നിന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ഗുവാഹത്തിയില്‍ നിന്നുള്ള രണ്ട് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.













