ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അകപ്പെട്ട അവതാര്‍ ഗോള്‍ഡ് ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയെ പൊലീസ് അറസ്റ്റ്ചെയ്തു. പെരുമ്പാവൂരില്‍ ഒരു ജ്വല്ലറി ഏറ്റെടുത്ത് നടത്താന്‍ കരാർ ഒപ്പുവെച്ചശേഷം ജ്വല്ലറിയിലുണ്ടായിരുന്ന 12 കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തുടര്‍ന്ന് മുങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തോടെ വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫൗസിയയെ ചാവക്കാട്ടുനിന്ന് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ അവതാര്‍ ഉടമ ഒ. അബ്ദുല്ലയെ നേരേത്ത പിടികൂടിയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫൗസിയയും മകന്‍ ഫാരിസും അറസ്റ്റ് ഒഴിവാക്കാന്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഫാരിസ് ഒളിവിലാണ്.
പെരുമ്പാവൂരിലെ ഫഫാസ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ഉടമ വെങ്ങോല പട്ടരുമഠം സലീമിെൻറ പരാതിയിലാണ് അറസ്റ്റ്. ജ്വല്ലറി ഏറ്റെടുത്തുനടത്താമെന്ന് അബ്ദുള്ള കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന്, ജ്വല്ലറിയിലുണ്ടായിരുന്ന 30 കിലോയിലേറെ സ്വര്‍ണം കൈക്കലാക്കി വഞ്ചിച്ചെന്നാണ് പരാതി. പൊലീസ് കേസെടുത്തത് അറിഞ്ഞ അബ്ദുല്ലയും കുടുംബവും ഗള്‍ഫിലേക്ക് കടന്നു.
തിരികെ കോഴിക്കോട്ടെത്തിയ സമയത്ത് പ്രത്യേക അന്വേഷണ സംഘം അബ്ദുല്ലയെ പിടികൂടിയിരുന്നു. പിന്നാലെ ഫൗസിയയും മകന്‍ ഫാരിസും കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. രണ്ടാഴ്ച മുമ്പ് കേരളത്തിലേക്ക് മടങ്ങിയെങ്കിലും മംഗളൂരു എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ അറസ്റ്റ്ചെയ്തെങ്കിലും മുന്‍കൂര്‍ ജാമ്യം ഹാജരാക്കി ഇരുവരും പുറത്തെത്തി. പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കി.













