എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് കൃത്യമായ സമയത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചുമതലയിൽ നിന്ന് മാറ്റിയത് അജിത്ത് കുമാറിനെതിരായ നടപടിയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങൾക്ക് വിലയിരുത്താമെന്നാണ് മാധ്യമങ്ങളോട് ഗോവിന്ദൻ പറഞ്ഞത്.
എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് ബെറ്റാലിയൻ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയില്ല.നടപടി ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന് അങ്ങനെയുമാകാമെന്നായിരുന്നു മറുപടി.
സിപിഐയിൽ നിന്ന് ഒരു സമ്മർദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്.

ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.













