ആള്‍ ദൈവങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തടയണം

കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കോട്ടയത്ത് ഡി സി ബുക്‌സിനും രവി ഡി സിയുടെ വീടിനും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ഫാസിസം കൊണ്ടും വിലക്കെടുത്ത ഗുണ്ടായിസം കൊണ്ടും ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യാമെന്നാണ് ഇത്തരം കച്ചവട ആത്മീയതക്കാരും അവരെ മുന്നില്‍ നിര്‍ത്തി വര്‍ഗ്ഗീയ രാഷ്ട്രീയം കൊഴുപ്പിക്കുന്നവും കരുതുന്നത്. സാംസ്‌ക്കാരിക കേരളം ഇത് അനുവദിക്കില്ല.
വള്ളിക്കാവിലെ ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും പുറത്തുവന്നതിലുള്ള അമര്‍ഷമാണ് ഇത്തരം ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് കാരണം. 20 വര്‍ഷം ആശ്രമത്തില്‍ അമൃതാനന്ദമിയുടെ നിഴലായി ജീവിച്ച വിദേശ വനിത അവരുടെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ഒരു ചാനലിന് അഭിമുഖം നല്‍കുകയും ചെയ്തതിലൂടെ ആള്‍ ദൈവങ്ങളുടെ പൊതുവിലും അമൃതാനന്ദമയിയുടെ പ്രത്യേകിച്ചുമുള്ള എല്ലാ മുഖംമൂടികളും അഴിഞ്ഞു വീണിരിക്കുകയാണ്. ഈ വെളിപ്പെടുത്തലിന്റെഅടിസ്ഥാനത്തില്‍ ആശ്രമത്തിലെ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ അധികാരികള്‍ തയ്യാറായിട്ടില്ല. മാധ്യമങ്ങളാവട്ടെ ഈ സംഭവങ്ങളൊന്നും അറിയാത്ത ഭാവം നടിക്കുകയാണ്.