ബെവ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് യുവാവിന്റെ പ്രകടനം

തൃശൂരിലെ ബെവ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് യുവാവിന്റെ പ്രകടനം. മദ്യം വാങ്ങാന്‍ ബെവ്‌കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ യുവാവ് മദ്യക്കുപ്പികള്‍ എറിഞ്ഞുടയ്ക്കുകയും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. അയ്യന്തോള്‍ പഞ്ചിക്കലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ആയിരുന്നു സംഭവം. പുതൂര്‍ക്കര തൊയകാവില്‍ അക്ഷയ് (24) ആണ് പ്രശ്‌നം ഉണ്ടാക്കിയത്.

മുപ്പതിലേറെ വിദേശമദ്യ – ബിയര്‍ കുപ്പികളാണ് യുവാവ് എറിഞ്ഞുടച്ചത്. 20,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ബെവ്‌കോ അധികൃതർ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ബിയര്‍ കുപ്പി തുറന്ന് പരസ്യമായി യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങാന്‍ എത്തിയ അക്ഷയ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോട് പ്രകോപനപരമായി സംസാരിച്ചതില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കമെന്ന് മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. 4 വനിതാ ജീവനക്കാരും 2 പുരുഷ ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇവര്‍ക്കു നേരെ ഭീഷണി മുഴക്കി കൊണ്ട് യുവാവ് സൂപ്പര്‍ മാര്‍ക്കറ്റിന് അകത്ത് തലങ്ങുംവിലങ്ങും നടന്ന് മദ്യക്കുപ്പികള്‍ അടിച്ച് പൊട്ടിക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയര്‍ത്തി അവര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വെസ്റ്റ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. പ്രതിയെ വിട്ടയച്ചതില്‍ ബെവ്‌കോ ജീവനക്കാര്‍ക്ക് പരാതിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *