
ബീഹാറില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും മതേതരമുന്നണിയും നല്‍കിയ വാഗ്ദാനമായിരുന്നു അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നത്. ബിഹാറിലെ സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കന്‍ ഇതിലൂടെ കഴിഞ്ഞു. മതേതരമുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിന് മദ്യനിരോധന വാഗ്ദാനം ഏറെ സഹായിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിലൂടെ നിതീഷ് കുമാറിന് കൂടുതല്‍ സ്വീകാര്യത വന്നിരിക്കുകയാണ്. മഹാത്മാ ഗാന്ധിജിയുടെ സ്വപ്നമായ മദ്യ നിരോധന ആശയം ഈ കാലഘട്ടത്തില്‍ നിതീഷ് കുമാറിനെ പോലുയുള്ള ജനപ്രിയ നേതാക്കള്‍ നടപ്പിലാക്കുന്നതില്‍ അഭിമാനമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതര മുന്നണിക്ക് കൂടുതല്‍ ജനവിശ്വാസം ആര്‍ജ്ജിച്ച് മുന്നോട്ട് പോകാന്‍ ജനനന്മയ്ക്ക് വേണ്ടിയുള്ള ഈ നടപടിയിലൂടെ സാധിക്കുമെന്ന് വി.എം.സുധീരൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.












