സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും എഐസിസിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്.
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിൽ ഹൈക്കമാൻഡ് കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു.
ഇതിനിടെ കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.