ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു


ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ പോലും ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല.മായാവതിയുടെ ബി എസ് പി ഉജ്ജ്വലമുന്നേറ്റം നടത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.മത്സരിച്ച അമ്പത്തെട്ട് സീറ്റുകളില്‍ ബിജെപി അമ്പതു സീറ്റിലും തോറ്റു. പ്രധാനമന്ത്രി ദത്തെടുത്ത നയാപൂരിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.കോണ്‍ഗ്രസ്സിനും വന്‍ തിരിച്ചടി നേരിട്ടു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ എട്ടു സീറ്റില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് ജയം സ്വന്തമാക്കാനായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ 28ല്‍ നാലു സീറ്റിലേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എണ്‍പതില്‍ 71 സീറ്റുകളിലും ജയിച്ച ബിജെപി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നടിയുന്നെന്ന സൂചനയാണ് പഞ്ചായത്തു ഫലങ്ങള്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.പരാജയം ചര്‍ച്ച ചെയ്യാന്‍ നാളെ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.




Sharing is Caring