മണിപ്പൂരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു


മണിപ്പൂരിലെ മോറെ ടൗണിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. തെങ്‌നൗപാൽ ജില്ലയിൽ കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.മണിപ്പൂർ റൈഫിൾസ് ഉദ്യോ​ഗസ്ഥനായ വാങ്‌ഖേം സോമോർജിത്, തഖെല്ലമ്പം സൈലേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികൾ താൽക്കാലിക കമാൻഡോ പോസ്റ്റിലേക്ക് ഗ്രനേഡുകൾ എറിഞ്ഞതിന് പിന്നാലെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ‍


നേരത്തെ മോറെയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ സംസ്ഥാന സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് 48 മണിക്കൂറിന് ശേഷമാണ് കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്.സംഭവത്തിന് പിന്നാലെ ഐആർബി പോസ്റ്റിൽ നിന്ന് 20 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അസം റൈഫിൾസ് പ്രദേശം വളഞ്ഞതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ അക്രമസംഭവങ്ങൾ തുടർക്കഥയാവുകയാണ്.


നേരത്തെ, മണിപ്പൂർ സർക്കാർ ജനുവരി 16 ന് പുലർച്ചെ 12 മണി മുതൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു,’സമാധാന ലംഘനം, പൊതു സമാധാനത്തിന് ഭംഗം, തെങ്നൗപാലിന്റെ റവന്യൂ അധികാരപരിധിയിൽ മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ അപകടസാധ്യത’ എന്നിവയെ തുടർന്നാണ് കർഫ്യു പ്രഖ്യാപിച്ചത്.അടുത്തിടെ മണിപ്പൂരിൽ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ നാല് പോലീസ് കമാൻഡോകൾക്കും ഒരു അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനും പരിക്കേറ്റിരുന്നു. പോലീസ് കമാൻഡോകളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികളായ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.



Sharing is Caring