മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.
മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഇതോടെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. തമിഴ്നാട് സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.