‘ ട്രംപ് പീഡിപ്പിച്ചു ‘ അമേരിക്കന്‍ പ്രസിഡന്റിനെതിരെ മുന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി 48 കാരിയായ മുന്‍ ഫാഷന്‍ മോഡല്‍. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിനെതിരെ ആരോപണവുമായി മോഡലായ എമി ഡോറിസ് രംഗത്തെത്തുന്നത്. ബ്രിട്ടീഷ് മാദ്ധ്യമായ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് എമിയുടെ വെളിപ്പെടുത്തല്‍. 1997 സെപ്റ്റംബര്‍ 5ന് ന്യൂയോര്‍ക്കില്‍ നടന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വി.ഐ.പി സ്യൂട്ടില്‍ വച്ചാണ് ട്രംപ് പീഡിപ്പിച്ചതെന്ന് എമി പറയുന്നു. എന്നാല്‍ എമിയുടെ ആരോപണം അഭിഭാഷകര്‍ വഴി ട്രംപ് തള്ളി.

വി.ഐ.പി സ്യൂട്ടിലെ ശുചിമുറിയ്ക്ക് പുറത്ത് വച്ച്‌ ട്രംപ് കടന്നുപിടിച്ചതായും തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച്‌ പീഡനത്തിനിരയാക്കിയതായും എമി അഭിമുഖത്തില്‍ പറഞ്ഞു. ഇതാദ്യമായല്ല ട്രംപിന് നേരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്നത്. 1990കളില്‍ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ അമേരിക്കന്‍ കോളമിസ്റ്റ് ജീന്‍ കാരോള്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 2016 ല്‍ ഇലക്ഷന് മുമ്ബ് 2005 ല്‍ ലൈംഗിക ചുവയോടെ ട്രംപ് സംസാരിക്കുന്ന ടേപ്പ് റെക്കോര്‍ഡിംഗും പുറത്തുവന്നിരുന്നു. ട്രംപ് ഇത് തള്ളിയെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

സംഭവം നടക്കുമ്ബോള്‍ എമിയ്ക്ക് 24 വയസായിരുന്നു പ്രായം. ട്രംപിന് 51 വയസും. രണ്ടാം ഭാര്യയായ മാര്‍ലാ മാപ്പിള്‍സ് ആയിരുന്നു അന്ന് ട്രംപിന്റെ പങ്കാളി. അന്ന് ട്രംപുമായി എടുത്ത ചിത്രങ്ങളും ട്രംപിന്റെ ലൈംഗിക അതിക്രമത്തെ പറ്റി താന്‍ തുറന്ന് പറഞ്ഞവരേയും എമി തെളിവായി അഭിമുഖത്തില്‍ നിരത്തി. എന്നാല്‍ എമിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നും എമിയ്ക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ സാക്ഷികള്‍ എവിടെയെന്നും ട്രംപിന്റെ അഭിഭാഷകര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. നവംബര്‍ 3ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ ഒരു ആരോപണമാണ് ഇതെന്നും അഭിഭാഷകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *