ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച യു.പി മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്. ബിജെപി പ്രവര്‍ത്തകന്‍ ആകാശ് കുമാര്‍ സക്‌സേന നല്‍കിയ പരാതിയിലാണ് കേസ്.
‘രക്തം കുടിക്കുന്ന പിശാചു’മായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി.
രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ- “സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വസതി സന്ദര്‍ശിച്ച ശേഷം ഖുറേഷി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി.
രക്തം കുടിക്കുന്ന ഭൂതവുമായി താരതമ്യം ചെയ്തു. പരാമര്‍ശത്തിന് രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും കഴിയും”. വിവിധ ചാനലുകൾ സംപ്രേഷണം ചെയ്ത ഖുറേഷിയുടെ ദൃശ്യങ്ങള്‍ ബിജെപി പ്രവര്‍ത്തകന്‍ പൊലീസിന് കൈമാറി.