തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
കാട്ടാക്കടയിലേത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അവമതിപ്പ് ഉണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഗതാഗതമന്ത്രി പറഞ്ഞു.
മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കൾക്കുമാണ് മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടി.
പ്രേമനും രണ്ട് പെൺ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയിൽ എത്തുന്നത്. കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.