കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര്‍ പിടിയില്‍


കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര്‍ പിടിയില്‍. ആഗസ്റ്റ് 16 ന് വന്ദേ ഭാരതിനു നേരെയും ഇന്ന് തലശ്ശേരി സ്റ്റേഷനില്‍ ഏറനാട് എക്‌സ്പ്രസിനു നേരെയുമുണ്ടായ കല്ലേറിലെ പ്രതികളാണ് പിടിയിലായത്. കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ റെയില്‍വെയും പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലാകുന്നത്.


ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതി മാഹിയില്‍ വച്ചാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. തലശ്ശേരി കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്ന് തലശ്ശേരി സ്റ്റേഷനിാലയിരുന്നു മാറ്റൊരു സംഭവം.


രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്‌സ്പ്രസിനു നേരെയും കല്ലേറുണ്ടായി. ട്രെയിനില്‍ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂര്‍ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസില്‍ മൊയ്തുവിനു നേരെയെറിഞ്ഞ കല്ല് ട്രെയിനില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് വടകരയില്‍ നിന്നും പിടികൂടിയ ഇവരെ ആര്‍പിഎഫിനു കൈമാറി.



Sharing is Caring