മണിപ്പൂരില്‍ ഇന്നലെ ഇരുഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു


മണിപ്പൂരില്‍ ഇന്നലെ ഇരുഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍വെടിവെപ്പ് ഉണ്ടായി. മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്.ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.


ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്‌തെയ്. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്‌തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്‌തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്.


ഈ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങള്‍ എത്തി. മെയ് 3ന് ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.



Sharing is Caring