തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റ് ചെയ്ത് പൊലീസ്. 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം വിളിയുയർന്നത്. ഇതിന്റെ ദൃശ്യങ്ങൾ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കിട്ടിരുന്നു. തുടർന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഇതുമായി ബസപ്പെട്ട വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.