മൂന്നാം മോദി സര്‍ക്കാറിന്റെ കേന്ദ്ര ബജറ്റ് ഇന്ന്


മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തേതും 2024-25 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണവുമായ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം. വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചേക്കും .


എന്‍ ഡി എയിലെ നിര്‍ണായക ശക്തികളായ ജെ ഡി യു, ടി ഡി പി കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് വലിയ വിഹിതമുണ്ടായേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.


എയിംസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്. റോഡ്, റെയില്‍വേ എന്നിവയില്‍ ബജറ്റ് ശ്രദ്ധകേന്ദ്രീകരിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. റെക്കോര്‍ഡ് മൂലധന ചെലവ് പ്രഖ്യാപനമുണ്ടായേക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ആദായ നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.

അമൃതകാലത്തിന്റെ നാഴികക്കല്ലായ ബജറ്റാകുമെന്നും നല്‍കിയ ഉറപ്പുകള്‍ സാക്ഷാത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



Sharing is Caring