മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടികളുമായി താലിബാൻ

അഫ്ഗാൻ രഹസ്യാന്വേഷണ ഏജന്റുമാരുടെ ഒരു സംഘം കാബൂളിലെ ഒരു കനാലിലേക്ക് ഏകദേശം 3,000 ലിറ്റർ മദ്യം ഒഴിച്ചു കളഞ്ഞതായി രാജ്യത്തെ ചാര ഏജൻസി ഞായറാഴ്ച പറഞ്ഞു. പുതിയ താലിബാൻ അധികാരികൾ മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്.

തലസ്ഥനമായ കാബൂളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ബാരലുകളിൽ സൂക്ഷിച്ചിരുന്ന മദ്യം ഏജന്റുമാർ കനാലിലേക്ക് ഒഴിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് (ജിഡിഐ) പുറത്തു വിട്ട വീഡിയോയിൽ കാണാം.

“മദ്യം ഉണ്ടാക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും മുസ്ലിങ്ങൾ ഗൗരവമായി വിട്ടു നിൽക്കണം,” ഏജൻസി ഞായറാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു മത നേതാവ് പറഞ്ഞു.
എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ എപ്പോഴാണ് മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല, എന്നാൽ ഓപ്പറേഷനിൽ മൂന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തതായി ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാശ്ചാത്യ പിന്തുണയുള്ള മുൻഭരണത്തിന് കീഴിൽ പോലും മദ്യം വിൽക്കുന്നതും കഴിക്കുന്നതും അഫ്ഗാനിൽ നിരോധിച്ചിരുന്നു, എന്നാൽ അതിനേക്കാൾ കർശനമായ എതിർപ്പാണ് താലിബാന് മദ്യത്തോട് ഉള്ളത്.

ഓഗസ്റ്റ് 15 ന് താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷം, മയക്കുമരുന്നിന് അടിമകളായവർ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള റെയ്ഡുകളുടെ എണ്ണം രാജ്യത്തുടനീളം വർദ്ധിച്ചു. താലിബാൻ സർക്കാരിന്റെ ‘സദ്‌ഗുണം പ്രോത്സാഹിപ്പിക്കുന്നതിനും ദുശ്ശീലം തടയുന്നതിനുമുള്ള മന്ത്രാലയം’ സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *