കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ നടപടികളിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയതായി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
കാപികോ റിസോർട്ടിലുള്ള 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ റിസോർട്ടിന്റെ ഭാഗമായ പ്രധാന കെട്ടിടം സർക്കാർ പൊളിക്കുന്നില്ല എന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി ആണ് സുപ്രീം കോടതിയിൽ ഹാജരായത്.