തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശം. 35 സീറ്റു കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒ രാജഗോപാലിന് നല്ല ജനകീയ എംഎൽഎ ആകാനായില്ല. അത് നേമം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴക്കൂട്ടത്ത് ശബരിമല മാത്രം ചർച്ചയാക്കിയത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർഥിയും രണ്ട് വഴിക്ക് പ്രചാരണം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കും. ഓരോ മണ്ഡലത്തെ കുറിച്ചും സംസ്ഥാന തലത്തിലെ നിലപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്‍റെ കേന്ദ്രം സംസ്ഥാന സർക്കാരിനെ പ്രശംസിച്ചിട്ടില്ല. കേന്ദ്രം ആരോഗ്യമന്ത്രിക്ക് പിന്തുണ നൽകും എന്നാണ് പറഞ്ഞത്. അതിനർത്ഥം പ്രശംസ എന്നല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.