പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലുള്ള റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പായില്ല. നാല് തടയണകളും പൊളിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഒരു മാസത്തിനകം പിവിആർ റിസോട്ടിലെ തടയണകൾ പൊളിക്കാനായിരുന്നു ജില്ലാ കളക്ടറിൻ്റെ ഉത്തരവ്. തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞെന്ന് റിസോർട്ടുകാർ കത്ത് നൽകി. സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.
പി.വി. ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിക്കാനാണ് കളക്ടർ ഉത്തരവിട്ടത്. നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകൾ പൊളിച്ച് നീക്കണമെന്നും, അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കണമെന്നുമാണ് കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ സ്വകാര്യ വ്യക്തി തടയാൻ നിർമിച്ചതായി ബോധ്യപ്പെട്ടതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ തടയണകൾ നിർമ്മിക്കുന്നത് അപകട സാധ്യതകൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാതെ കളക്ടർ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടർ വിചാരണ നടത്തി റിസോർട്ടിലെ തടയണകളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് തേടുകയുമായിരുന്നു. എന്നാൽ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാതെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് രാജൻ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.













