ഇറാനില്‍ വിഷബാധയേല്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു


ടെഹ്റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ അവര്‍ക്ക് വിഷം നല്‍കിയെന്ന് സംശയിക്കുന്ന കൂടുതല്‍ കേസുകള്‍ പുറത്തുവരുന്നു.


നവംബര്‍ മുതല്‍ രാജ്യത്ത് 700 ഓളം പെണ്‍കുട്ടികള്‍ വിഷപ്രയോഗത്തില്‍ ആശുപത്രിയിലായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുപ്പത് പ്രവിശ്യകളിലെ 21 സ്കൂളുകളില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വിഷബാധയേറ്റെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ ആരും മരിച്ചിട്ടില്ല.


ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഓക്കാനം, തലകറക്കം, ക്ഷീണം തുടങ്ങിയവാണ് കൂടുതല്‍ പേര്‍ക്കും അനുഭവപ്പെട്ടിട്ടുളളത്. വിഷബാധയേറ്റവരില്‍ നടത്തിയ പരിശോധനയില്‍ ഏത് തരം രാസവസ്തുവാണെന്ന് കണ്ടെത്താനായില്ല. രക്തസാമ്ബിളുകളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധയും കണ്ടെത്തിയില്ല.

ക്ലാസ് മുറികളില്‍ അസ്വാഭാവിക ഗന്ധം അനുഭവപ്പെട്ടതായി ചില വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. വിഷ വാതകമാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് അധികൃതര്‍ പറയുന്നു.വിഷപ്രയോഗം സത്യമാണെന്നും എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകള്‍ അടച്ചുപൂട്ടിക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

അന്വേഷണത്തിനിടെ സംശയാസ്പദമായ സാമ്ബിളുകള്‍ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് ഇറാന്‍ പ്രസിഡന്റ് ഇതിനെ വിശേഷിപ്പിച്ചത്.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബര്‍ 16 മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഇറാനില്‍ വ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നുണ്ട്. ഇതിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് വിഷബാധയേല്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്.



Sharing is Caring