1993 ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തുന്നത്. അവസാന രണ്ട് തവണ കോപ്പയിൽ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്‌ബോളിലെയും ഫുട്‌ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച താരങ്ങളിൽ പെട്ട ലയണൽ ആന്ദ്രേസ് മെസി പരാജിതനായി തലകുനിച്ചുനിന്നു. ആ ശിരസാണ് ഇപ്പോൾ ഫുട്‌ബോൾ പ്രേമികളുടെ ഹൃദയതാളത്തിനൊപ്പം വാനോളമുയർന്നത്.
അർജന്റീന ആരാധകർ മാത്രമല്ല, ബ്രസീൽ ഫാൻസ് പോലും കപ്പ് മെസി ഉയർത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. കായിക ലോകം ഒന്നടങ്കം കാത്തിരുന്ന സ്വപ്‌ന മുഹൂർത്തത്തിനാണ് 2021ൽ മാറക്കാന സാക്ഷിയായത്.ലയണൽ മെസി കപ്പുയർത്തിയപ്പോൾ ലോകമെങ്ങും വിജയത്തിന്റെ പെരുമ്പറ മുഴങ്ങി. ഓരോ വീടുകളും, ക്ലബുകളും…ഓരോ മുക്കും മൂലയും മെസിയുടെ വിജയം ആഘോഷിച്ചു.
മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവർക്ക് ചുറ്റും ക്യാമറയുടെ ഫ്‌ളാഷുകൾ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂർത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.
1993 ന് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോർഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യം രാജ്യാന്തര കിരീടമാണ് ഇത്.