ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ഹൃദയങ്ങൾ രണ്ടായി പിരിഞ്ഞിരുന്ന സമയമായിരുന്നു കടന്ന് പോയത്. കോപ്പ അമേരിക്ക ഫൈനൽ ആരംഭിച്ചപ്പോൾ മഞ്ഞയും, നീലയും നിറങ്ങളിലേക്ക് ലോകം പക്ഷം ചേർന്നുവെങ്കിലും മെസി തന്റെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം നേടിയപ്പോൾ ആ സന്തോഷത്തിൽ ടീം ആവേശം മറന്ന് സന്തോഷിച്ചവരാണ് കളിപ്രേമികൾ. ടീം വൈര്യം മാറ്റിനിർത്തി മെസി കപ്പ് ഉയർത്തിയപ്പോൾ അവർ പരസ്പരം വാരിപ്പുണർന്നു. അത് തന്നെയാണ് സ്‌പോർട്ടസിന്റെ സൗന്ദര്യവും. സമാന ദൃശ്യത്തിന് തന്നെയാണ് മാറക്കാനയിലെ ഗ്രൗണ്ടിലും ലോകം കണ്ടത്. ബ്രസീലിനെ കൈവിട്ട് മറക്കാന അർജന്റീനയുടെ വിജയത്തിന് വഴിയൊരിക്കിയപ്പോൾ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവർക്ക് ചുറ്റും ക്യാമറയുടെ ഫഌഷുകൾ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂർത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.