സിഎസ്ആര്‍ മികവിനുള്ള ദേശീയ അവാര്‍ഡ് വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി


തൃശ്ശൂർ : കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍ (CSR) മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുണ്‍ ഇന്ത്യ-എഡല്‍ഗിവ് അവാര്‍ഡ് 2025, മണപ്പുറം ഫിനാന്‍സ് എംഡിയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി. മുംബൈയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഇന്ത്യാ ഫിലാന്ത്രോപി സമ്മിറ്റിലായിരുന്നു അവാര്‍ഡ് വിതരണം.


എഡല്‍ഗിവ് ഫൗണ്ടേഷന്‍ സിഇഒ നഗ്മ മുല്ലയും ഹുറുണ്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ അനസ് റഹ്‌മാന്‍ ജുനൈദും ചേര്‍ന്നാണ് അവാര്‍ഡു നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യമെമ്പാടും ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന സംഘടനകളുടേയും വ്യക്തികളുടേയും പ്രവര്‍ത്തനങ്ങള്‍ക്കള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.



മണപ്പുറം ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരം അഭിമാനത്തോടെയാണ് ഏറ്റു വാങ്ങുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കവേ വി പി നന്ദകുമാര്‍ പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പോലും മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അത് വിജയമായാണ് ഫൗണ്ടേഷന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിന്‍ഡാല്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഷല്ലു ജിന്‍ഡാല്‍, സ്വേഡ്‌സ് ഫൗണ്ടേഷനുവേണ്ടി സറീന സ്‌ക്രൂവാല എന്നീ പ്രമുഖരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ വ്യാപകമായ സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മണപ്പുറം ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. സിഎസ്ആര്‍ നിയമമാക്കുന്നതിനു മുമ്പു തന്നെ മണപ്പുറത്തിന്റെ നാമം ഈ രംഗത്ത് സുപ്രസിദ്ധമാണ്. 2009ല്‍ നിലവില്‍ വന്ന മണപ്പുറം ഫൗണ്ടേഷനെ നയിക്കുന്നത് ചീഫ് പാട്രണും മാനേജിംഗ് ട്രസ്റ്റിയുമായ നന്ദകുമാറാണ്. ആരോഗ്യവും സന്തോഷവും വിദ്യാഭ്യാസവുമുള്ള സമൂഹമാണ് പ്രഖ്യാപിത ലക്ഷ്യം.

2010ല്‍ ആരംഭിച്ച മണപ്പുറം ഫ്രീ ഹെല്‍ത്ത്് ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ തൃശൂര്‍ ജില്ലയുടെ തീരദേശ മേഖലയില്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള 20,000 ത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്നു. പ്രായപരിധിയില്ലാതെ ചികിത്സാ ചിലവിനത്തില്‍ 11 കോടി രൂപയോളം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ചുവടു പിടിച്ചാണ് 2018ല്‍ ഇന്ത്യാ ഗവണ്മെന്റ് ദേശീയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ആരംഭിച്ചത്.



Sharing is Caring