കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാന ഭാരത്താൽ തല താഴ്ത്തുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
വിമുക്ത ഭടനായ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായ് തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ല. പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പൊലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സിപിഎം നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനെതിരെയായ പുന്നശ്ശേരി സ്വദേശി ദിനേശന് വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
നിയമപരമായ എല്ലാ സഹായങ്ങളും യുഡിഎഫ് ചെയ്യും. മെഡിക്കൽ കോളേജ് അധികൃതർ ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുവരെ ദിനേശനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ദിനേശിന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് പോലും ഒരു അന്വേഷണവും ഇല്ല. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ അനാസ്ഥയെ കുറിച്ച് ജില്ലാ കലക്ടറോട് ഉടൻ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.