ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും എതിര്‍കക്ഷികളായ മാധ്യമ പ്രവര്‍ത്തകരും ഇന്ന് മറുപടി നല്‍കും.ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.


ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. പൊതുതാല്‍പര്യമുണ്ടെന്നതിന് ഒരു കാരണവും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വാദം. ഹര്‍ജിക്കാരന്‍ ഹേമ കമ്മീഷന് മുന്‍പാകെ ഹാജരായിട്ടില്ല. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരാവകാശ കമ്മീഷന്‍ ചോദിച്ചു. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷന്‍ വാദിച്ചിരുന്നു.



Sharing is Caring