മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യു മന്ത്രി കെ രാജൻ. ഡാമിന്റെ പഴക്കവും സംഭരണ ശേഷിക്കുറവും തമിഴ്നാട് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തമിഴ്നാടിൻറെ ഭാഗത്ത് നിന്നും പോസിറ്റിവായ സമീപനമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ, മുല്ലപ്പെരിയാർ തീരങ്ങൾ സുരക്ഷിതമാണ്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മുതൽ കൂടുതൽ ജലം തുറന്ന് വിടുന്നുണ്ട്. നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെ രാജൻ വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.