റഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍


റഷ്യയെ ഭീകരവാദ ഫണ്ടിംഗ് നടത്തുന്ന രാജ്യമായി പ്രഖ്യാപിച്ച്‌ യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്‌നിലെ ഊര്‍ജ്ജ സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവ തകര്‍ക്കുകയും സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തുകൊണ്ട് രാജ്യം ഭീകരവാദത്തിനാണ് ഫണ്ട് നല്‍കുന്നത് എന്ന് യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു.


ഈ പ്രമേയത്തെ യൂറോപ്യന്‍ നിയമനിര്‍മ്മാതാക്കളും അനുകൂലിച്ചു.യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി. യുക്രെയ്നിലും ലോകമെമ്ബാടുമുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ റഷ്യയെ എല്ലാ തലങ്ങളിലും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റഷ്യയെ ഭീകരവാദത്തിന്റെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും സെലന്‍സ്‌കി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. റഷ്യന്‍ സൈന്യം സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.


യുക്രേനിയന്‍ ഊര്‍ജ വ്യവസ്ഥയ്‌ക്കെതിരായ റഷ്യന്‍ ആക്രമണത്തെ ‘മാനുഷികതയുടെ വ്യക്തമായ ലംഘനം’ എന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ഫ്രഞ്ച് അംബാസഡര്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ മോസ്‌കോ ഇത് പൂര്‍ണമായും നിഷേധിച്ചു. ‘യൂറോപ്യന്‍ പാര്‍ലമെന്റിനെ വിഡ്ഢിത്തത്തിന്റെ സ്‌പോണ്‍സറായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.



Sharing is Caring