ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും


ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ എടുത്ത കേസിൽ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പരാതിക്കാരായ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസിൽ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവർ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.


അതേസമയം കേസിൽ പരാതിക്കാരായ മൂന്ന് ജീവനക്കാരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.നേരത്തെ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണ, പിതാവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


ജീവനക്കാർ പരാതി നൽകുന്നതിന് മുമ്പ് സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി പരാതിക്കാരായ ജീവനക്കാർക്കെതിരെ ദിയ കൃഷ്ണ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.



Sharing is Caring