നിപയുടെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും

നിപയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ ഇന്നോ നാളെയോ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആടുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക സംഘം കോഴിക്കോട് എത്തും.

മരിച്ച കുട്ടിയുടെ വീട്ടിലെ ആടുകളുടെ സാമ്പിളുകളും പരിസരത്തുള്ള വവ്വാലുകളുടെ ശ്രവങ്ങളും ഇന്നലെ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. വവ്വാലുകളുടെ എട്ട് സാമ്പിളുകളാണ് ശേഖരിച്ചത്. കൂടുതൽ ആടുകളുടെ രക്തസാമ്പിളുകൾ കൂടി എടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം. നിപ റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആടുകളുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഇതിനൊപ്പം പന്നിയെ പിടി കൂടി പരിശോധിക്കാൻ വനം വകുപ്പിന്‍റെ സഹായം തേടി.

ഇന്നോ നാളെയോ പന്നികളിൽ നിന്നും സ്രവവും രക്തവും പരിശോധനയ്ക്കെടുക്കാനാണ് ലക്ഷ്യം. ചത്ത നിലയിലുള്ള രണ്ട് വവ്വാലുകളെയും പരിശോധനക്കായി എടുത്തു. ജീവനുള്ള വവ്വാലുകളെ പിടികൂടാനുള്ള അനുമതിയും തേടിയിട്ടുണ്ട്. പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണൽ ലാബിലെ സംഘവും തിരുവനന്തപുരം ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ സംഘവും ജില്ലയിൽ എത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *