സംസ്ഥാനത്താകെ സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയുടെ കാര്യത്തിൽ ആൺ-പെൺ വ്യത്യാസമില്ല. ഇത് തടയാൻ കർമ്മ പദ്ധതി വേണം.അധ്യാപകർ നിർബന്ധമായും കുട്ടികളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയണം. നിശ്ചിത എണ്ണം കുട്ടികളുടെ മേൽനോട്ടം ഒരു ടീച്ചർ ഏറ്റെടുക്കണം.
ലഹരി മാഫിയയ്ക്ക് ഒരു കുട്ടിയെ പോലും സ്വാധീനിക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പുറമേ നിന്നുള്ളവർ സ്കൂളുകളിൽ എത്തുമ്പോൾ ജാഗ്രത വേണം. ഇത്തരം ആളുകൾ എത്തുമ്പോഴാണ് ലഹരിവസ്തുക്കൾ പോലുള്ളവയുടെ കൈമാറ്റം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ വച്ച് തന്നെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിട്ടു.