കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയവര്‍ക്ക് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി


കോട്ടയം കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയവര്‍ക്ക് നേരെ ഭീഷണി. പ്രതിഷേധിക്കുന്നവരെ നോട്ടമിട്ടിട്ടുണ്ടെന്നും തല്ലുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി. എരുമേലി റേഞ്ച് ഓഫീസറായ ജയനാണ് ഭീഷണിപ്പെടുത്തിയത്. ഒരു വ്‌ളോഗറോട് സംസാരിക്കുമ്പോഴാണ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. ജയന്റെ ശബ്ദരേഖയും വ്‌ളോഗര്‍ പുറത്തുവിട്ടു.രണ്ട് പേരുടെ മരണത്തിനിടയാക്കിയ കണമലയിലെ കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിയാത്ത വനംവകുപ്പിനെതിരെ സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.


നായാട്ടുസംഘത്തിന്റെ വെടിയേറ്റതിന്റെ പ്രകോപനത്തിലാണ് പോത്ത് ആക്രമിച്ചതെന്ന വനംമന്ത്രിയുടെ പ്രതികരണം കൂടി വന്നതോടെ നാട്ടുകാര്‍ രോഷാകുലരായി.കണമലയിലെ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. ഇന്ന് രാവിലെ കണ്ണൂര്‍ കോളയാട് ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടുപോത്തുകളിറങ്ങി.


കണ്ണവം വനമേഖലയോട് ചേര്‍ന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയില്‍, കറ്റിയാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.മേഖലയില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം കോളയാട് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring