മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയില്‍


മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയില്‍ നടക്കും. രാവിലെ 9 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ച ചെയ്യും.കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് രാവിലെ 11 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. പത്തോളം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.


നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകിട്ട് 3 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് നടക്കും. ഉച്ചയ്ക്ക് 1 മുതല്‍ ഇവിടെ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അന്വേഷണ കൗണ്ടറില്‍ നിന്നും ടോക്കണ്‍ സ്വീകരിച്ച് 1 മുതല്‍ 10 വരെയുള്ള കൗണ്ടറുകളില്‍ പരാതി നല്‍കാം. കൗണ്ടര്‍ 1 ല്‍ മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. കൗണ്ടര്‍ 2,3 സ്ത്രീകള്‍, കൗണ്ടര്‍ 4 ഭിന്നശേഷിക്കാര്‍, കൗണ്ടര്‍ 5 മുതല്‍ 10 വരെ ജനറല്‍ വിഭാഗത്തിനും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.


മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനത്ത് വൈകീട്ട് 4.30 ന് നടക്കും. മാനന്തവാടി നിയോജക മണ്ഡലം വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോപ്രദര്‍ശനവും ഇവിടെ നടക്കും. പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഉച്ചയ്ക്ക് 1 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കും. 1 ഭിന്നശേഷിക്കാര്‍, 2,3 വയോജനങ്ങള്‍, 4,5,6 സ്ത്രീകള്‍, 7 മുതല്‍ 10 വരെ ജനറല്‍ വിഭാഗങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.



Sharing is Caring