ആപ്പിൾ സ്ഥാപകരായ സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് 45 വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച കമ്പ്യൂട്ടർ വിറ്റത് 3 കോടിയോളം രൂപയ്ക്ക്. നാല് ലക്ഷം ഡോളറാണ് (ഏകദേശം 2,96,46,740 രൂപ) അമേരിക്കയിലെ കാലിഫോർണിയയിൽ ജോൺ മൊറാൻ കമ്പനി നടത്തിയ ലേലത്തിൽ നിലവിലെ ആപ്പിൾ കമ്പ്യൂട്ടറിൻ്റെ പൂർവികനു ലഭിച്ചത്. എന്നാൽ ഈ തുക കുറവാണ്. ഇതിന് 6 ലക്ഷം ഡോളർ വരെ ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
1976ൽ നിർമ്മിച്ച ആപ്പിൾ-1 എന്ന ഈ കമ്പ്യൂട്ടർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. കമ്പനിയുടെ തുടക്കത്തിൽ ലോസ് ആൾട്ടോസ് ഹൗസിൻ്റെ മുറിയിൽ വച്ച് ജോബ്സും വോസ്നിയാക്കും ചേർന്ന് നിർമിച്ച 200 കമ്പ്യൂട്ടറുകളിൽ ഒന്നാണ് ഇത്. ഹവായിൽ കാണപ്പെടുന്ന കോവ എന്ന മരത്തിൻ്റെ തടി ഉപയോഗിച്ചായിരുന്നു കമ്പ്യൂട്ടറുകളുടെ നിർമ്മാണം. നേരത്തെ പറഞ്ഞ ആറെണ്ണം മാത്രമേ ഇതുവരെ ഇങ്ങനെ നിർമിച്ചിട്ടുള്ളൂ.
ലേലത്തിൽ വന്നത് പാനസോണിക്ക് വിഡിയോ മോണിറ്ററിനൊപ്പം വിറ്റുപോയ കമ്പ്യൂട്ടറായിരുന്നു. ആകെ രണ്ട് പേർ മാത്രമായിരുന്നു ഈ കമ്പ്യൂട്ടറിൻ്റെ ഉടമസ്ഥർ. ആദ്യം ഈ കമ്പ്യൂട്ടർ വാങ്ങിയത് കാലിഫോർണിയയിലെ ഒരു കോളജ് അധ്യാപകനായിരുന്നു. പിന്നീട് 1977ൽ അദ്ദേഹം ഇത് തൻ്റെ ഒരു വിദ്യാർത്ഥിക്ക് മറിച്ചുവിറ്റു. വെറും 650 ഡോളറിനാണ് അന്ന് ഈ വിദ്യാർത്ഥി ആപ്പിൾ-1 വാങ്ങിയത്.