
മാണ്ഡ്യയിൽ ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സുമലത അംബരീഷ് ട്വന്റിഫോറിനോട്. മാണ്ഡ്യ മേഖലയിലെ 7 സീറ്റിൽ നാല് മുതൽ 5 വരെ ബിജെപി നേടും. ബിജെപി സംസ്ഥാനത്ത് സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നും സുമലത പറഞ്ഞു. ‘ജെഡിഎസ് കോട്ടകൾ എളുപ്പം തകർക്കാമെന്ന് കരുതുന്നില്ല. അതിനായി ശക്തമായ പ്രവർത്തനം നടത്തുന്നുണ്ട്. താൻ എംപിയായിരിക്കെ മാണ്ഡ്യയിൽ ചെയ്ത പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും’ സുമലത പറഞ്ഞു.
ബിജെപിയുടെ ഭാഗമായത് രാജ്യത്തിന്റെ ഭാവി അവരുടെ കൈയ്യിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടയായെന്നും സുമലത പറഞ്ഞു. നരേന്ദ്രമോദി ദീർഘവീക്ഷണമുള്ള നേതാവാണ്.കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന സർവേ കുത്തിതിരിപ്പാണ്. ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപി.

കർണാടക പിടിക്കാൻ ബിജെപി പ്രാപ്തരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം കൊയ്യുമെന്ന് തന്നെയാണ് ആത്മവിശ്വാസമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.കർണ്ണാടകത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രീപോൾ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. പുറത്തു വന്ന രണ്ട് സർവ്വേകളിൽ ഒന്നിൽ ബിജെപിയും മറ്റൊന്നിൽ കോൺഗ്രസും നേട്ടം കൊയ്യുമെന്ന് പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ – സി വോട്ടർ സർവ്വേ പ്രകാരം ബിജെപി 74 മുതൽ 86 സീറ്റുകളിൽ ഒതുങ്ങും. അതേസമയം കോൺഗ്രസ് 107 മുതൽ 119 സീറ്റുകൾ നേടുമെന്നും സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ ദലല ചലംെങമൃേശ്വല സർവ്വേയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് പ്രവചനം. 103നും 115നും ഇടയിൽ സീറ്റുകൾ ബിജെപി നേടുമെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിനാകട്ടെ 79 മുതൽ 91 വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഗെയിംചെയ്ഞ്ചർ ആകുമെന്നാണ് സർവ്വേയുടെ ഉള്ളടക്കം.
