തസ്‌ലീമ നസ്രീന്‍ എത്തുന്നു; ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനത്തിനൊരുങ്ങി കൊച്ചി


ശാസ്ത്രാവബോധത്തിന്റെയും മാനവികതയുടെയും ആഘോഷമായി, സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനത്തിന് ഒരുങ്ങി കൊച്ചി. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ് 25, ഒക്ടോബര്‍ 19ന് ഞായറാഴ്ച എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമര്‍ശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികള്‍ ‘സ്വതന്ത്രചിന്തയുടെ വസന്തോത്സവത്തിന്റെ’ വിവിധ സെഷനുകളില്‍ സംബന്ധിക്കും.


ലോകത്തിലെതന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന ടാഗ് ലൈനില്‍ നടത്തപ്പെടുന്ന, ലിറ്റ്മസിന്റെ ആറാമത്തെ എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യമായി 2018-ല്‍ തിരുവനന്തപുരത്തും, 2019-ല്‍ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവെക്കപ്പെട്ട രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ലിറ്റ്മസ് 22 കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. തുടര്‍ന്ന് തിരുവന്തപുരത്തും, കോഴിക്കോടും നടന്നശേഷം, വീണ്ടും ലിറ്റ്മസ് കൊച്ചിയില്‍ തിരിച്ചെത്തുകയാണ്.


മൂന്ന് സംവാദങ്ങള്‍, ചര്‍ച്ചകള്‍

ഇത്തവണ മൂന്ന് സംവാദങ്ങളാണ് ലിറ്റ്മസിനെ വേറിട്ടതാക്കുന്നത്. രാവിലെ 8.30ന് നടക്കുന്ന ‘ഹോമിയോ കപടമോ’ എന്ന സംവാദത്തില്‍ ഒരു എക്‌സ് ഹോമിയോ ഡോക്ടര്‍ കൂടിയായ സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തും, ഹോമിയോ പ്രാക്ടീഷ്ണര്‍ ഡോ പി സബില്‍രാജും മാറ്റുരക്കും. എം റിജു മോഡറേറ്ററായിരിക്കും.

‘ഭീതി ദിവസം അനുസ്മരിക്കണോ’ എന്ന തലക്കെട്ടില്‍, എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രനും, സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരുമാണ് സംവാദം നടത്തുന്നത്.
ഇന്ത്യാ-പാക് വിഭജന ഭീകരതയുടെ ഓര്‍മ്മ ദിനം ആഘോഷിക്കണമോ എന്നതാണ് ചര്‍ച്ചചെയ്യുന്നത്. രാവിലെ 11.26ന് നടക്കുന്ന ഈ സംവാദത്തില്‍ ഹരീഷ് തങ്കം മോഡറേറ്റായിരിക്കും. വൈകീട്ട് 6.11ന് നടക്കുന്ന മൂന്നാമത്തെ സംവാദത്തില്‍ ‘ഗാസയില്‍ നടക്കുന്നത് വംശഹത്യയോ’ എന്നതാണ് വിഷയം. സി രവിചന്ദ്രനും, ഇടത് സാംസ്‌ക്കാരിക പ്രവര്‍ത്തകനായ അഡ്വ. ബി എന്‍ ഹസ്‌ക്കറുമാണ് ഇതില്‍ പങ്കെടുക്കുന്നത്. സുശീല്‍ കുമാര്‍ മോഡറേറ്ററായിരിക്കും.

രാവിലെ 10.18ന് നടക്കുന്ന മുഖാമുഖത്തിലാണ് രമേഷ് പിഷാരടി, പ്രഭാഷകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രവീണ്‍ രവിക്കൊപ്പം പങ്കെടുക്കുന്നത്. ഉച്ചക്ക് 2.08ന് നടക്കുന്ന ‘മതവും ജാതിയും പഞ്ചായത്ത് മുതല്‍ യു.എന്‍വരെ’ എന്ന ടോക്ക് ഷോയിലാണ് അഡ്വ. ജയശങ്കര്‍ പങ്കെടുക്കുന്നത്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ അഭിലാഷ് കൃഷ്ണന്‍ ഈ പരിപാടിയില്‍ ഒപ്പമുണ്ടാവും.

ലിറ്റ്മസ് 25 വേദിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ‘ജീന്‍ ഓണ്‍’ എന്ന പരിണാമം സംബന്ധിച്ച ചോദ്യോത്തര പരിപാടി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ ദിലീപ് മമ്പള്ളില്‍, ഡോക്ടര്‍ പ്രവീണ്‍ ഗോപിനാഥ്, കൃഷ്ണപ്രസാദ് എന്നിവര്‍ മറുപടി നല്‍കും. ടി.ആര്‍. ആനന്ദ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് നടക്കുന്ന ‘ബ്ലാസ്‌ഫെമി’ എന്ന പാനല്‍ ഡിസ്‌ക്കഷനില്‍, ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ കൈ വെട്ടിമാറ്റപ്പെട്ട, പ്രൊഫസര്‍ ടി ജെ ജോസഫ്, അഡ്വ അനില്‍കുമാര്‍, ജാഫര്‍ ചളിക്കോട് എന്നിവര്‍ പങ്കെടുക്കും. യാസിന്‍ ഒമര്‍ മോഡറേറ്റാറായിരിക്കും.

തസ്‌ലീമ നസ്രീന്‍ എത്തുന്നു

ലിറ്റ്മസ് വേദിയില്‍ എസെന്‍സ് അവാര്‍ഡുകളും വിതരണം ചെയ്യും. എസെന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ, പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും ആകീറ്റിവിസ്്റ്റുമായ തസ്്‌ലീമ നസ്രീനാണ് സമ്മാനിക്കുന്നത്. തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്, കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രൊഫ ടി.ജെ. ജോസഫില്‍ നിന്ന് തസ്‌ലീമ സ്വീകരിക്കും. തുടര്‍ന്ന് അവര്‍ സദസ്സിനെ അഭിസംബോധന ചെയ്യും.

ഈ വര്‍ഷത്തെ മികച്ച ഫ്രീതിങ്കറിനുള്ള എസെന്‍സ് പ്രൈസ് ആരിഫ് ഹുസൈന്‍ തെരുവത്തിനാണ് സമ്മാനിക്കുന്നത്. മത-രാഷ്ട്രീയ വിഷയങ്ങളിലെ വിമര്‍ശനാത്മക നിലപാടുകളും, പൊതുസമൂഹത്തില്‍ അറിവിന്റെയും യുക്തിയുടെയും പ്രചാരണത്തിനായി നടത്തിയ ശ്രമങ്ങളുമാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് എസെന്‍സ് പ്രൈസിന് അര്‍ഹനായത്. 30,000 രൂപയുടെ കാഷ് അവാര്‍ഡും എസെന്‍സ് മെഡാലിയനുമാണ് ആരിഫിന് ലഭിക്കുന്നത്. സ്വതന്ത്രചിന്തയും ശാസ്ത്രബോധവും വളര്‍ത്താന്‍ യത്നിക്കുന്നവര്‍ക്കുള്ള
യങ്് ഫ്രീ തിങ്കര്‍ അവാര്‍ഡ് ഇത്തവണ പ്രസാദ് കെ പി, രാകേഷ് വി എന്നിവര്‍ക്കാണ്. 25000 രൂപയുടെ കാഷ് അവാര്‍ഡും എസെന്‍സ് മെഡാലിയനുമാണ് സമ്മാനം. ഇവര്‍ക്കമുള്ള ഇവര്‍ക്ക് എല്ലാവര്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ ലിറ്റ്മസ് വേദിയില്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ എസെന്‍സ് ഗ്ലോബല്‍ പ്രസിഡന്റ് പ്രവീണ്‍ വി കുമാര്‍, സെക്രട്ടറി സന്തോഷ് മാത്യൂ, ട്രഷറര്‍ പ്രമോദ് എഴുമറ്റൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്നി വര്‍ഗീസ്, മീഡിയാ കോര്‍ഡിനേറ്റര്‍ എം റിജു എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

എം റിജു- 9645006727



Sharing is Caring