ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2023 കേരളാ ക്ലസ്റ്റര്‍ വിജയിയായി ഐഐഎം കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാര്‍ഗ്


കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബിസിനസ് ക്വിസ് മത്സരമായ ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2023-ന്‍റെ ക്ലസ്റ്റര്‍ 4 വിജയിയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാര്‍ഗ് തെരഞ്ഞെടുക്കപ്പെട്ടു.


കേരളാ മേഖലയെ പ്രതിനിധീകരിക്കുന്ന ക്ലസ്റ്റര്‍ 4 ഫൈനല്‍ മത്സരത്തില്‍ വാശിയേറിയ മത്സരമാണ് മത്സരാര്‍ഥികള്‍ കാഴ്ചവച്ചത്. വിജയിക്ക് 35,000 രൂപയുടെ കാഷ് പ്രൈസും സോണല്‍ ഫൈനലിലേക്കുള്ള പ്രവേശനവും ലഭിക്കും. കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യില്‍ നിന്നുള്ള സേത്ത് റണ്‍ദീപ് ആണ് റണ്ണര്‍ അപ്. 18,000 രൂപയാണ് റണ്ണര്‍ അപിനുള്ള കാഷ്പ്രൈസ്.


രാജ്യത്തെ 24 ക്ലസ്റ്ററുകളായി തിരിച്ചാണ് ഇത്തവണ കാമ്പസ് ക്വിസ് നടത്തിയത്. ഓരോ ക്ലസ്റ്ററില്‍ നിന്നും 12 ഫൈനലിസ്റ്റുകളെ വൈല്‍ഡ് കാര്‍ഡ് ഫൈനലില്‍ പങ്കെടുപ്പിച്ചു. അതില്‍ നിന്നും ആറു ഫൈനലിസ്റ്റുകളെ വീതം തെരഞ്ഞെടുത്ത് 24 ഓണ്‍ലൈന്‍ ക്ലസ്റ്റര്‍ ഫൈനല്‍ നടത്തുകയായിരുന്നു. ഈ 24 ക്ലസ്റ്ററുകളേയും പിന്നീട് ആറു ക്ലസ്റ്ററുകള്‍ വീതമുള്ള സൗത്ത്, ഈസ്റ്റ്, നോര്‍ത്ത്, വെസ്റ്റ് എന്നീ സോണുകളായി ഗ്രൂപ്പു തിരിക്കും. സോണല്‍ ഫൈനലുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. നാഷണല്‍ ഫൈനല്‍ ഗ്രൗണ്ട് ഇവന്‍റായി നടത്തും.

ക്ലസ്റ്റര്‍ വിജയികള്‍ക്ക് 35,000 രൂപയും റണ്ണര്‍ അപ്പിന് 18,000 രൂപയുമാണ് ക്യാഷ് പ്രൈസ്. നാല് സോണല്‍ ഫൈനലില്‍ നിന്നും ടോപ്പ് സ്കോര്‍ നേടുന്ന രണ്ടു പേര്‍ വീതം നാഷണല്‍ ഫൈനലില്‍ പങ്കെടുക്കും.

എട്ടു മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നതാണ് നാഷണല്‍ ഫൈനല്‍. നാഷണല്‍ ചാമ്പ്യന് രണ്ടര ലക്ഷം രൂപ ക്യാഷ് പ്രൈസും ടാറ്റാ ക്രൂസിബിള്‍ ട്രോഫിയും ലഭിക്കും. കൂടാതെ ഈ വര്‍ഷത്തെ ദേശീയ ജേതാവിനും ടോപ്പ് സ്കോര്‍ നേടുന്ന രണ്ടു പേര്‍ക്കും ടാറ്റാ ഗ്രൂപ്പില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും.

പിക്ബ്രെയിന്‍ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണമാണ് ഈ വര്‍ഷം ക്വിസ് മാസ്റ്ററായി എത്തുന്നത്. രശ്മി ഫുര്‍റ്റാഡോ ക്വിസ് കോ ഹോസ്റ്റായിരിക്കും.

ടാറ്റാ ഗ്രൂപ്പിന്‍റെ സംരംഭമായ ടാറ്റാ ക്രൂസിബിള്‍ 2004-ല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെറുപ്പക്കാര്‍ക്ക് ക്വിസ് മത്സരത്തിലുള്ള തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനും ജിജ്ഞാസ വളര്‍ത്തുന്നതിനും വേറിട്ട രീതിയില്‍ ചിന്തിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്.



Sharing is Caring